അടൂരിന് പൂര്‍ണ പിന്തുണ; ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു കേരളത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല.

Update: 2019-07-27 11:11 GMT

തിരുവനന്തപുരം: ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു കേരളത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്.

കേരളത്തിന്റെ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ പ്രതിഷേധിച്ച് അടൂര്‍ ഉള്‍പ്പെടെ സാമൂഹ്യസാംസ്‌കാരിക മേഖലയിലെ 49 പേര്‍ പ്രധാനമന്ത്രിക്കു കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളി സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണനു പേര് മാറ്റി ചന്ദ്രനിലേക്കു പോവാമെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധിപേര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടൂരിനെ സന്ദര്‍ശിക്കാനെത്തിയത്. 

Tags: