കാലാവസ്ഥാ വ്യതിയാനം: ഫെബ്രുവരി 12 ന് കൊച്ചിയില്‍ രാജ്യന്തര ഫിഷറീസ് ശാസ്ത്ര സമ്മേളനം

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.കാലാവസ്ഥ, ജല ചാക്രിക വ്യവസ്ഥ എന്നിവയിലെ മാറ്റങ്ങള്‍ സംബന്ധിച്ച പഠനം, സമുദ്ര ശുദ്ധജല സമ്പത്തിന്റെയും, ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണം, സുസ്ഥിരമായ സമുദ്രോല്‍പ്പന്ന സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് സമ്മേളനം.കനത്ത മഴയോടൊപ്പം കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ തകര്‍ച്ച, ഇന്ത്യയുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാണുന്ന കനത്ത മഴ, കടുത്ത വരള്‍ച്ച എന്നിവയുടെ കാരണങ്ങള്‍ അപകടസാധ്യതകള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങള്‍ക്ക് കേന്ദ്രീകൃത ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്ഥാപക വൈസ് ചാന്‍സലറും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു

Update: 2020-02-10 09:24 GMT

കൊച്ചി: ഫിഷറീസ് ശാസ്ത്ര ഗവേഷകരുടെ മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം 'ക്ലിം ഫിഷ്‌കോണ്‍ ഫെബ്രുവരി 12 മുതല്‍ കൊച്ചിയില്‍ നടക്കും. വൈകുന്നേരം 5.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രഫ.കെ എന്‍ മധുസൂദനന്‍ അധ്യക്ഷത വഹിക്കും.ജലചാക്രിക വ്യവസ്ഥ, ആവാസവ്യവസ്ഥ, മല്‍സ്യബന്ധനം, ഭക്ഷ്യസുരക്ഷ എന്നിവയില്‍ കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന ആഘാതം പ്രധാന ചര്‍ച്ചാ വിഷയമാകും.കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, , നയരൂപീകരണ വിദഗ്ദ്ധര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ , അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.വിവിധ മന്ത്രാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, മല്‍സ്യത്തൊഴിലാളികള്‍, മല്‍സ്യ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും, പ്രതിനിധികളും സമ്മേളനത്തിനെത്തും.

കാലാവസ്ഥ, ജല ചാക്രിക വ്യവസ്ഥ എന്നിവയിലെ മാറ്റങ്ങള്‍ സംബന്ധിച്ച പഠനം, സമുദ്ര ശുദ്ധജല സമ്പത്തിന്റെയും, ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണം, സുസ്ഥിരമായ സമുദ്രോല്‍പ്പന്ന സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് സമ്മേളനം.കനത്ത മഴയോടൊപ്പം കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ തകര്‍ച്ച, ഇന്ത്യയുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാണുന്ന കനത്ത മഴ, കടുത്ത വരള്‍ച്ച എന്നിവയുടെ കാരണങ്ങള്‍ അപകടസാധ്യതകള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങള്‍ക്ക് കേന്ദ്രീകൃത ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്ഥാപക വൈസ് ചാന്‍സലറും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു.രാജ്യാന്തര ശാസ്ത്ര സമൂഹത്തെയും, എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നത് ഇതിനാണ്.

മല്‍സ്യ ബന്ധനം, മല്‍സ്യ കൃഷി, തീരദേശ കൃഷി, പാര്‍പ്പിടം, ഊര്‍ജ്ജം, ടൂറിസം മേഖലകളെയാണ് വ്യതിയാന ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. തീരദേശവാസികളുടെ പ്രതിരോധം, അതിജീവനം എന്നിവയ്ക്ക് വേണ്ട ശാസ്ത്രീയ നടപടികള്‍ സമ്മേളനം ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.തീരദേശത്തെ തണ്ണീര്‍ത്തടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന ആഘാതത്തെക്കുറിച്ചുള്ള പ്രധാന ശില്‍പശാല ഫെബ്രുവരി 13 ന് നടക്കും.സമാപന ദിവസം മല്‍സ്യത്തൊഴിലാളികള്‍, മല്‍സ്യ കര്‍ഷകര്‍, സംസ്‌കരണ തൊഴിലാളികള്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേക സമ്മേളനം നടക്കും. ഉപജീവനം, സാമൂഹ്യ, സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുള്ള വിവിധ അരക്ഷിതാവസ്ഥകള്‍ എന്നിവയ്ക്ക് ഇത് ഉത്തരം തേടും. ആഗോള വിദഗ്ധരുടെ പാനല്‍ ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു.ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പ്രഫ. ഡോ.എം ഹരിക്യഷ്ണന്‍, ഡോ.എ വി ഷിബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News