പൗരത്വ പ്രക്ഷോഭം: ആലപ്പുഴയില്‍ എസ്ഡിപിഐ അംബേദ്കര്‍ സ്‌ക്വയര്‍ ഇന്നാരംഭിക്കും

ഈമാസം 2 മുതല്‍ 6 വരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിര്‍വശമാണു അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യും.

Update: 2020-03-02 05:21 GMT

ആലപ്പുഴ: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അംബേദ്കര്‍ സ്‌ക്വയര്‍ ഇന്ന് ആരംഭിക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈമാസം 2 മുതല്‍ 6 വരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിര്‍വശമാണു അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ച്ചയായ അഞ്ചുദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകീട്ട് ആറരയ്ക്ക് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും. വ്യത്യസ്ത രാഷ്ട്രീയ, സാമൂഹികസംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ പ്രതിഷേധകലാരൂപങ്ങളും വേറിട്ട സമരരീതിയുംകൊണ്ട് അംബേദ്കര്‍ സ്‌ക്വയര്‍ ശ്രദ്ധേയമാവുമെന്നും നേതാക്കള്‍ പറഞ്ഞു. രാജ്യതലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്തവരെയാണ് സംഘപരിവാര്‍ കൊലപ്പെടുത്തിയത്. നിരപരാധികളെ ആക്രമിക്കാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് ഡല്‍ഹി പോലിസ് കൂട്ടുനില്‍ക്കുകയായിരുന്നു.

ജനാധിപത്യത്തില്‍ പൗരന്‍മാരാണ് യഥാര്‍ഥ അധികാരികള്‍. ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും നിലപാടില്‍നിന്നു പിന്നോട്ടുപോവാതെ നിരായുധരായ പ്രക്ഷോഭകരെ വെടിവച്ചുകൊല്ലാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നത്. പൗരത്വപ്രക്ഷോഭങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചാലേ പ്രക്ഷോഭങ്ങള്‍ക്ക് അറുതിയുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News