സെൻകുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ്
സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
തിരുവനന്തപുരം: ടി പി സെൻകുമാറിനെ ഡിജിപിയാക്കിയത് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. ആ തീരുമാനം എടുത്തതിന്റെ ഫലം ഇപ്പോൾ തങ്ങൾ അനുഭവിക്കുകയാണ്. അതിലിപ്പോൾ താൻ പശ്ചാത്തപിക്കുകയാണ്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ താൻ ഡിജിപി ആക്കിയതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതേേേസമയം, താൻ കണ്ട ഏറ്റവും നല്ല ആഭ്യന്തര മന്ത്രി ചെന്നിത്തല അല്ലെന്ന് സെൻകുമാർ മറുപടി നൽകി.
സമീപകാലത്തെ സെൻകുമാറിന്റെ പ്രസ്താവനകളും നിലപാടുകളും വൻ വിവാദമായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് അന്ന് ചെന്നിത്തല സ്വീകരിച്ചത്. നിയമസഭയിൽ അരമണിക്കൂറോളം സെൻകുമാറിന് വേണ്ടി ചെന്നിത്തല വാദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി സെൻകുമാറിന്റെ സംഘപരിവാർ ബന്ധമടക്കം ചൂണ്ടിക്കാട്ടിയാണ് മറുപടി നൽകിയത്. എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരേ കോടതിയെ സമീപിച്ച സെൻകുമാർ പിന്നീട് ഡിജിപി സ്ഥാനത്തിരുന്നാണ് സർവീസിൽ നിന്നും വിരമിച്ചത്.
സമീപകാലം വരെ ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു സെൻകുമാർ. മഹേഷ് കുമാർ സിംഗ്ല എന്ന ഐപിഎസ് ഓഫീസറായിരുന്നു സെൻകുമാറിന്റെ സ്ഥാനത്ത് ഡിജിപിയാകേണ്ടിയിരുന്നത്. ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് താൻ ചിന്തിച്ചത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല. ചക്കയല്ലല്ലോ തുരന്നുനോക്കാനെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കെപിസിസി പുനസംഘടന ഉടൻ ഉണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. കുട്ടനാട് സീറ്റ് ആർക്കു നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കെപിസിസി പുന:സംഘടന വൈകുന്നത്തിൽ പാർട്ടിക്കുളളിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.