പണം വാങ്ങി വഞ്ചിച്ച കേസില്‍ പ്രതി അറസ്റ്റില്‍

പരപ്പനങ്ങാടി ചെട്ടിപ്പടി ആലിക്കകത്ത് വീട്ടില്‍ജംഷാദിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2022-06-04 03:17 GMT

പരപ്പനങ്ങാടി: ക്യു വണ്‍ (ക്യു നെറ്റ്) എന്ന കമ്പനിയുടെ പേരില്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസം തോറും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയില്‍നിന്നും 4.5 ലക്ഷം രൂപ തട്ടിച്ച കേസിലെ പ്രതി പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി ആലിക്കകത്ത് വീട്ടില്‍ജംഷാദിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതി ക്യു വണ്‍ (ക്യു നെറ്റ്) കമ്പനിയിലെ അംഗമാണെന്നും മലപ്പുറം ജില്ലയിലെ വിവിധയാളുകളില്‍ നിന്നും 100 കോടിക്ക് മുകളില്‍ പണം ഈ കമ്പനി ആളുകളില്‍നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4,000 രൂപ ലാഭവിഹിതം നല്‍കാം എന്ന ഉറപ്പിലാണ് പ്രതി ആളുകളില്‍ നിന്നും കമ്പനിക്ക് വേണ്ടി പണം ഡിപ്പോസിറ്റായി വാങ്ങിയിരുന്നത്. ഇത്തരത്തില്‍ പണം കൈവശപ്പെടുത്തിയ ശേഷം കൂടുതല്‍ ആളുകളെ കമ്പനിയിലേക്ക് ചേര്‍ക്കുന്നതിനായി നിസാര വിലയ്ക്കുള്ള വീട്ടുപകരണങ്ങളും കമ്മീഷനായി പണവും പ്രതികള്‍ പരാതിക്കാരന് ഓഫര്‍ ചെയ്തിരുന്നു. നാളുകള്‍ക്ക് ശേഷവും ലാഭവിഹിതവും മുടക്കിയ പണവും തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരന് ചതി മനസിലായതും പോലിസില്‍ പരാതി നല്‍കിയതും.

പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍, അഡീ.എസ്‌ഐ സുരേഷ് കുമാര്‍, പോലിസുകാരായ അഭിമന്യു, ദിലീപ്, സുധീഷ് , രാഗേഷ്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ഉണ്ടാവുമെന്നും വിദേശത്തേക്ക് കടന്ന പ്രതികളുടെ പേരില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.

Tags:    

Similar News