പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കമ്മീഷന്‍ ഏജന്റായി കേന്ദ്രസര്‍ക്കാര്‍ മാറി: പിഡിപി

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മിച്ച വിമാനത്താവളങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റുതുലയ്ക്കുന്ന നിലപാട് ജനവഞ്ചനയാണ്

Update: 2020-08-20 08:48 GMT

കോഴിക്കോട്: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്കും തങ്ങളുടെ ഇഷ്ടക്കാരായ സ്വകാര്യഗ്രൂപ്പുകള്‍ക്കും വിറ്റഴിക്കുന്ന കമ്മീഷന്‍ ഏജന്റായി കേന്ദ്രസര്‍ക്കാര്‍ അധപ്പതിച്ചതായി പിഡിപി കേന്ദ്രകമ്മിറ്റി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള വെല്ലുവിളിയാണ്. നേരത്തെ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചെങ്കിലും നടപടി പ്രാബല്യത്തില്‍ വന്നിരുന്നില്ല.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മിച്ച വിമാനത്താവളങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റുതുലയ്ക്കുന്ന നിലപാട് ജനവഞ്ചനയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും കേന്ദസര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദാനിമാര്‍ക്ക് ഇന്ത്യയെ തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുകയോ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കുകയോ ചെയ്യണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News