മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ കാറപകടം: ചികില്‍സയിലായിരുന്ന യുവാവും മരിച്ചു

Update: 2021-11-08 03:43 GMT

കൊച്ചി: നവംബര്‍ ഒന്നിന് പുലര്‍ച്ചെ ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവും മരിച്ചു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ആഷിഖ്.

അപകടത്തില്‍ കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. വെറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍.

മുന്നില്‍ പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാന റോഡിനെയും സര്‍വീസ് റോഡിനെയും വേര്‍തിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു. കാറിന് പിന്നില്‍ വലതുവശത്തിരുന്ന ആഷിഖിന് മുന്നോട്ടുതറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുര്‍ റഹ്മാന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.

ഫോര്‍ട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അന്‍സിയുടെ ആകസ്മിക മരണത്തില്‍ മനംനൊന്ത് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി വര്‍ഷങ്ങളായി മോഡലിങ് രംഗത്ത് സജീവമായിരുന്നു.

Tags:    

Similar News