ഫാത്തിമ ലത്തീഫിന് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: കാംപസ് ഫ്രണ്ട്

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അധ്യാപകരെ ഐഐടിയില്‍ നിന്നും പുറത്താക്കുകയും കൊലക്കുറ്റം ചാര്‍ത്തി ജയിലിലടയ്ക്കുകയും വേണം. ഇതിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആസിഫ് പറഞ്ഞു.

Update: 2019-11-13 13:31 GMT

കൊല്ലം: വര്‍ഗീയ വിവേചനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയും മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയുമായ ഫാത്തിമ ലത്തീഫിന് നീതി ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍ ആവശ്യപ്പെട്ടു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന പ്രധാന അധ്യാപകന്റെയും മറ്റ് രണ്ട് അധ്യാപകരുടെയും വര്‍ഗീയമായ വിവേചനം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കുകയും അതിനെതിരെ അപ്പീല്‍ പോയതിന്റെ പേരില്‍ ഇതേ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്നും വെളിപ്പെടുത്തലുണ്ട്.

പത്താം ക്ലാസിലും പ്ലസ് ടുവിനും ഏറ്റവും ഉയര്‍ന്ന വിജയം നേടി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി കൊണ്ടാണ് ഫാത്തിമ ഐഐടിയില്‍ എത്തുന്നത്. പഠന മേഖലയില്‍ ഇത്രയും മികവു പുലര്‍ത്തിയ ഒരു പെണ്‍കുട്ടിക്ക് പോലും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നും നേരിട്ട മതവിവേചനം ഞെട്ടലുളവാക്കുന്നതാണ്. അധ്യാപകന്റെ ദുഷിച്ച വര്‍ഗീയ വേര്‍തിരിവിന്റെ ഇരയാണീ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അധ്യാപകരെ ഐഐടിയില്‍ നിന്നും പുറത്താക്കുകയും കൊലക്കുറ്റം ചാര്‍ത്തി ജയിലിലടയ്ക്കുകയും വേണം. ഇതിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആസിഫ് പറഞ്ഞു.

Tags: