ഉപതിരഞ്ഞെടുപ്പ്: പോലിസ് വിന്യാസം പൂര്‍ത്തിയായി; സുരക്ഷാചുമതല 3,696 പോലിസ് ഉദ്യോഗസ്ഥര്‍ക്ക്

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലിസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.

Update: 2019-10-18 14:24 GMT

തിരുവനന്തപുരം: തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന പോലിസ് മേധാവിയുടെ ഓഫിസ് അറിയിച്ചു. അഞ്ച് മണ്ഡലങ്ങളിലുമായി 3,696 പോലിസുദ്യോഗസ്ഥരെയാണ് സുരക്ഷാജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 33 ഡിവൈഎസ്പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു.

കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ 6 പ്ലേറ്റൂണിനെയും വിവിധ നിയോജകമണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലേറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരു പ്ലേറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലിസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. പോലിസ് ആസ്ഥാനം ഡിഐജി സി നാഗരാജു, സ്‌പെഷ്യല്‍ സെല്‍ എസ്പി വി അജിത് എന്നിവര്‍ നോഡല്‍ ഓഫിസര്‍മാരാണ്.


Tags:    

Similar News