അടൂരിനെ ഭീഷണിപ്പെടുത്തല്‍: പ്രധാനമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

ഭരണഘടനാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Update: 2019-07-29 12:06 GMT

തിരുവനന്തപുരം: ന്യൂനപക്ഷവിഭാഗത്തിനും ദലിതര്‍ക്കുമെതിരേ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രധാനമന്ത്രിക്ക് രാജ്യത്തെ പ്രമുഖരായ 49 സാംസ്‌കാരിക നായകരോടൊപ്പം തുറന്ന കത്തെഴുതിയ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ബിജെപിയുടെ നടപടിക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഭരണഘടനാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

തുല്യതയ്ക്കുള്ള അവകാശം, ആശയാവിഷ്‌കാരത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയവ ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇപ്പോള്‍ ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍ വലിയ വിവേചനം അനുഭവിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശം ചോദ്യംചെയ്യപ്പെടുകയുമാണ്. ഇന്ത്യയുടെ മതേതര സങ്കല്‍പം അപകടത്തിലായി. രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷവും ആധിപത്യം നേടിയിരിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍ത്തണമെന്നും മതകാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു നിര്‍ത്തണമെന്നും ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News