ദേശീയപാത വിവാദം: തോമസ് ഐസക് 10 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ശ്രീധരന്‍പിള്ള

സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്തിയ 11 പേര്‍ക്കെതിരെ കേസു കൊടുക്കും. നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും പീഡനം നേരിട്ടവര്‍ക്കു നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Update: 2019-05-22 08:00 GMT

തിരുവനന്തപുരം:  ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പു സംബന്ധിച്ചു ദേശീയപാത വികസനം അട്ടിമറിച്ചു, സ്ഥലമെടുപ്പു നിര്‍ത്തിവയ്പിച്ചു, നാടിന്റെ പൊതുശത്രു എന്നിങ്ങനെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ധനമന്ത്രി തോമസ് ഐസക്കിനു വക്കീൽ നോട്ടിസ് അയച്ചു. 7 ദിവസത്തിനകം പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

പോസ്റ്റിലെ ആരോപണം അപമാനകരവും വ്യക്തിഹത്യയും രാഷ്ട്രീയ പകപോക്കലുമാണ്. മുഖ്യമന്ത്രിയും മോശക്കാരനായി ചിത്രീകരിച്ചു. മുഖ്യമന്ത്രി തന്നെ 'സാഡിസ്റ്റ്' എന്നു വിളിച്ചത് എന്തു കാരണത്താലാണെന്നു വ്യക്തമാക്കണം- ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രളയ സമരസമിതിയുടെ ബാനറില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ തന്നെ വന്നു കണ്ടിരുന്നു. പാതാവികസനം സംബന്ധിച്ച പുതിയ വിജ്ഞാപനം അല്‍പ കാലത്തേക്കു നീട്ടിക്കിട്ടണമെന്നായിരുന്നു ആവശ്യം. അവരുടെ നിവേദനം കേന്ദ്രത്തിനു ശുപാര്‍ശ ചെയ്ത് അയയ്ക്കുക മാത്രമാണുണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്തിയ 11 പേര്‍ക്കെതിരെ കേസു കൊടുക്കും. നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും പീഡനം നേരിട്ടവര്‍ക്കു നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Tags:    

Similar News