പക്ഷിപ്പനി, കൊവിഡ്; ജാഗ്രത തുടരണമെന്ന് കേന്ദ്രസംഘം

ജില്ലാ കലക്ടര്‍ എം അഞ്ജനയുമായും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും കൂടിക്കാഴ്ച നടത്തിയ ഇവര്‍ നീണ്ടൂരില്‍ പക്ഷിപ്പനി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Update: 2021-01-08 14:15 GMT

കോട്ടയം: പക്ഷിപ്പനിയും കൊവിഡും പ്രതിരോധിക്കുന്നതിനുള്ള കോട്ടയം ജില്ലയിലെ നടപടികള്‍ തൃപ്തികരമാണെന്നും ജാഗ്രത തുടരണമെന്നും കേന്ദ്രസംഘം. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.

ജില്ലാ കലക്ടര്‍ എം അഞ്ജനയുമായും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും കൂടിക്കാഴ്ച നടത്തിയ ഇവര്‍ നീണ്ടൂരില്‍ പക്ഷിപ്പനി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. താറാവുകര്‍ഷകരെ നേരില്‍കണ്ട് സംസാരിച്ചു. ദേശാടനപ്പക്ഷികളുടെയും രോഗം ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കമുള്ള കര്‍ഷകരുടെയും ദ്രുതകര്‍മ സേനാംഗങ്ങളുടെയും സാംപിളുകള്‍ പരിശോധിക്കണം. നീണ്ടൂര്‍ മേഖലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ സാംപിളുകളും പരിശോധനാ വിധേയമാക്കണം. വീടുകളില്‍ ഒന്നോ രണ്ടോ വളര്‍ത്തുപക്ഷികള്‍ മാത്രമുള്ളവര്‍ക്കും മുന്‍കരുതല്‍ വേണം.

പക്ഷിപ്പനിയുണ്ടായ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം തുടരണം. നിലവില്‍ ഉയര്‍ന്ന തോതില്‍ സാംപിള്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആര്‍ടിപിസിആര്‍ സാംപിള്‍ പരിശോധന ഇനിയും വര്‍ധിപ്പിക്കാവുന്നതാണ്.

എച്ച്1 എന്‍1 വൈറസ് ബാധയ്‌ക്കെതിരെയും മുന്‍കരുതല്‍ ആവശ്യമാണെന്ന് സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടര്‍ എം അഞ്ജന, സബ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എഡിഎം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മൃഗസംരക്ഷണ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. ഫിറോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News