മന്ത്രി ശിവന്‍കുട്ടിയെ ഉടന്‍ പുറത്താക്കണം : ബെന്നി ബഹനാന്‍ എം പി

കെ ടി ജലീല്‍ എം എല്‍ എയ്ക്ക് നിയമസഭയില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്നും ബെന്നി ബഹനാന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ രാജി വച്ച് ജനങ്ങളോട് മാപ്പ് പറയണം

Update: 2021-07-28 12:25 GMT

കൊച്ചി : നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ബെന്നി ബഹനാന്‍ എംപി. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. കെ ടി ജലീല്‍ എം എല്‍ എയ്ക്ക് നിയമസഭയില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്നും ബെന്നി ബഹനാന്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ രാജി വച്ച് ജനങ്ങളോട് മാപ്പ് പറയണം. സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായ ഒരാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബെന്നി ബെഹനാന്‍ എംപി പറഞ്ഞു.

സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍ നിന്നുള്ള പരിരക്ഷയല്ലെന്ന വിധിപ്രസ്താവം സര്‍ക്കാരിനുള്ള താക്കീതാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണെന്ന കോടതി പരാമര്‍ശം ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് പ്രതികളായ എം എല്‍ എ മാര്‍ക്ക് സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികാവകാശം ഇല്ലാതായി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണെന്ന കോടതി പരാമര്‍ശം സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും ബെന്നി ബഹനാന്‍ എംപി വ്യക്തമാക്കി.

അക്രമങ്ങളില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് പൊതുമുതല്‍ നശിപ്പിച്ചതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധവും സാമാന്യ നീതി നിഷേധിക്കലുമാണെന്നും കോടതി വിലയിരുത്തിയിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News