വെല്ലുവിളിച്ച് കെ റെയില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ പാളമിടാന്‍ അനുവദിക്കില്ലെന്ന് ബെന്നി ബെഹനാന്‍ എംപി

മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പോലും പൂര്‍ത്തിയായിട്ടില്ല. ജനങ്ങളെ കുടിയൊഴിപ്പിച്ച് ഒരു പാലവും ഇടാന്‍ സമ്മതിക്കില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

Update: 2022-01-01 06:58 GMT

കൊച്ചി: കേരളത്തെ വെട്ടിമുറിക്കുന്ന കെ റെയില്‍ വേണോ റോഡ് വേണോ എന്നതാണ് പ്രസ്‌കക്തമായ ചോദ്യമെന്ന് ബെന്നി ബഹനാന്‍ എം.പി. ജനങ്ങളെയാകെ വെല്ലുവിളിച്ച് കെറെയില്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ആ പാളമിടാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധി എന്ന നിലയില്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ് ഇത് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ല. എന്തടിസ്ഥനത്തിലാണ് പ്രതിദിനം 80000 യാത്രക്കാരെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്. എന്തെങ്കിലും പഠനം നടത്തിയിട്ടാണോ മുഖ്യമന്ത്രി ഇത് പറഞ്ഞത്. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പോലും പൂര്‍ത്തിയായിട്ടില്ല. ജനങ്ങളെ കുടിയൊഴിപ്പിച്ച് ഒരു പാലവും ഇടാന്‍ സമ്മതിക്കില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

റെയില്‍ വികസനവും ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനവും നടപ്പാക്കിയാല്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും. അഞ്ച് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ എത്താമെന്നിരിക്കെ കെ റെയിലിന്റെ ബാധ്യത എന്തിനാണ്. ബാധ്യത ഏറ്റെടുക്കുമെന്ന് പിണറായി വിജയന്‍ മാത്രം പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലെ സാമ്പത്തിക സ്ഥിതിയില്‍ അത് എങ്ങനെ സാധ്യകുമെന്ന് കൂടി പറയണം. ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാത്തവരാണ് ബാധ്യത ഏറ്റെടുക്കുമെന്ന് പറയുന്നതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Tags:    

Similar News