വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ്; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍ ജീവനൊടുക്കിയത്.

Update: 2022-03-05 12:59 GMT

തൃശ്ശൂര്‍: ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍ ജീവനൊടുക്കിയത്.

നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയന്‍ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

മൂത്ത മകന്റെ വിവാഹാവശ്യത്തിനായി എട്ടു വര്‍ഷം മുമ്പാണ് വിജയന്‍ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി.

ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടിസ് വന്നത്. ഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം.

Tags:    

Similar News