നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിയുടെ വീടിന് നേരേ ആക്രമണം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന്‍ എന്നിവരെയാണ് തണ്ണിത്തോട് പോലിസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സനല്‍, നവീന്‍, ജിന്‍സ് എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തു.

Update: 2020-04-09 06:45 GMT

പത്തനംതിട്ട: വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന്‍ എന്നിവരെയാണ് തണ്ണിത്തോട് പോലിസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സനല്‍, നവീന്‍, ജിന്‍സ് എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തു.

കഴിഞ്ഞ 19ന് കോയമ്പത്തൂരില്‍നിന്നെത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കേബിള്‍ ഓപറേറ്ററായതിനാല്‍ മകള്‍ വന്നശേഷം ഓഫിസിലായിരുന്നു താമസം. പിതാവ് റോഡിലിറങ്ങി നടക്കുന്നതിന്റെ പേരില്‍ തണ്ണിത്തോട് മാഗസിന്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതോടെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. ചൊവ്വാഴ്ച രാത്രി വീടിനുനേരേ കല്ലെറിയുകയും അടുക്കളഭാഗത്തെ കതക് ചവിട്ടിപ്പൊളിക്കുകയുമായിരുന്നു.

സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച അശോകന്‍ നിലവില്‍ ജാമ്യമില്ലാ കേസിലെ പ്രതിയാണ്. നിസാരവകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്. നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ ഏത് പാര്‍ട്ടിക്കാരായാലും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേലനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കുല്‍സിതപ്രവര്‍ത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ നാടും നാട്ടുകാരും തയ്യാറാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.  

Tags:    

Similar News