ട്രഷറി നിയന്ത്രണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി

അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Update: 2020-02-05 06:45 GMT

തിരുവനന്തപുരം: ട്രഷറി നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറിയില്‍ സാധാരണ രീതിയിലുള്ള നിയന്ത്രണങ്ങള്‍ മാത്രമേ ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസത്തിലേറെ ബാക്കി നില്‍ക്കുമ്പോള്‍ തന്നെ ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.  

ട്രഷറി നിയന്ത്രണം മൂലം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായെന്നും ഇക്കാര്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ സി ജോസഫ് എംഎല്‍എയാണ് അടിയരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 1201 കോടി രൂപയുടെ ബില്ലുകള്‍ ഇതുവരെ പാസാക്കാതെ കിടക്കുകയാണ്.  ഇത്തരമൊരു പ്രതിസന്ധി ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അനാവശ്യ ആശങ്ക സൃഷ്ടിക്കരുതെന്നും അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ഇന്നു മുതല്‍ കൊടുത്തു തുടങ്ങുമെന്നും മന്ത്രി മറുപടി നൽകി. പലതവണ ഇത്തരം നിയന്ത്രങ്ങള്‍ ട്രഷറിയില്‍ ഉണ്ടായിട്ടുണ്ട്. അന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാൻ സംവിധാനം ഒരുക്കിയിരുന്നതായും ധനമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Tags:    

Similar News