ഉപതിരഞ്ഞെടുപ്പ്: കൂട്ടലും കിഴിക്കലുമായി മുന്നണികൾ
കടുത്ത മൽസരം നടന്ന അഞ്ച് മണ്ഡലങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത് മുന്നണികളെ ആശങ്കയിലാക്കുന്നു. രാഷ്ട്രീയ പോരാട്ടത്തിനപ്പുറത്തേക്കു സാമുദായിക ചേരിതിരിവുകളും വോട്ടുവിഭജനവും പ്രകടമായതിനാൽ ഇക്കുറി പ്രവചനം അസാധ്യമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് അവസാനിച്ചതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. 24നാണ് ഫലപ്രഖ്യാപനം. കടുത്ത മൽസരം നടന്ന അഞ്ച് മണ്ഡലങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത് മുന്നണികളെ ആശങ്കയിലാക്കുന്നു.
അരൂർ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് - 80.47 ശതമാനം. ഏറ്റവും കുറവ് എറണാകുളത്ത് - 57.86 ശതമാനം. കഴിഞ്ഞ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിയാൽ എറണാകുളത്തും വട്ടിയൂർക്കാവിലും പോളിങ് ശതമാനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേശ്വരം- 74.67 ശതമാനം, കോന്നി- 70.07 ശതമാനം, വട്ടിയൂർക്കാവ്- 62.66 ശതമാനം എന്നിങ്ങനെയാണു പോളിങ്. അഞ്ചിടത്തും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് കുറഞ്ഞു.
സാമുദായിക ധ്രുവീകരണം പ്രകടമായ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം നിർണായകമായിരിക്കെ പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമമാണ് മൂന്ന് മുന്നണികളും നടത്തിയത്. എന്നാൽ പുലർച്ചെ തന്നെ ആരംഭിച്ച കനത്ത മഴ തിരിച്ചടിയായി. ഉച്ചയോടെ മഴ ശമിച്ചതിനു ശേഷമാണ് പോളിങിൽ കുറച്ചെങ്കിലും വേഗത കൈവരിക്കാനായത്.
രാഷ്ട്രീയ പോരാട്ടത്തിനപ്പുറത്തേക്കു സാമുദായിക ചേരിതിരിവുകളും വോട്ടുവിഭജനവും പ്രകടമായതിനാൽ ഇക്കുറി പ്രവചനം അസാധ്യമാണ്. സമദൂരം വിട്ട് എൻഎസ്എസും ഇടതാഭിമുഖ്യം കാട്ടി എസ്.എൻ.ഡി.പിയും ബിജെപിയെ തള്ളാതെ ഓർത്തഡോക്സ് സഭയും രംഗത്തുവന്നതോടെ സാമുദായിക നിലപാടുകൾക്ക് പ്രസക്തിയേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ സാഹചര്യത്തിൽ സാമുദായിക വോട്ടുകളുടെ കണക്കെടുപ്പുകൾ നടത്തി മുന്നണികൾ കൂട്ടലും കിഴിക്കലും ആരംഭിച്ചിട്ടുണ്ട്.