ആര്‍പ്പോ ആര്‍ത്തവം: പരമവീര ചക്രവും എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിച്ച് അഡ്വ ജയശങ്കര്‍

Update: 2019-01-13 15:39 GMT

എറണാകുളം: വനിതകള്‍ക്കു നേരെയുള്ള ആര്‍ത്തവ അയിത്തത്തിനെതിരേ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരേ പരിഹാസവുമായി അഡ്വ എ ജയശങ്കര്‍. ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പരിഹസിച്ചു.



Full View
">


പോസ്റ്റിന്റെ പൂര്‍ണരൂപം...

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്‌കാരിക നായകരും ചേര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാന്‍ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലിസ് അറസ്റ്റ് ചെയ്തു, തുടര്‍ന്ന് ഏതാനും ദിവസം അവര്‍ ജയില്‍ വാസം അനുഭവിച്ചു.

വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആര്‍പ്പോ ആര്‍ത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകര്‍ പഴയ കൂട്ടര്‍ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈന്‍ ഡ്രൈവിലേക്കു മാറ്റി.

സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്‍പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യപ്രഭാഷകന്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാന്‍ കഴിയില്ല എന്നറിയിച്ചു.

ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തില്‍ രഹന ഫാത്തിമക്കെതിരെയുള്ള കേസ് കൂടി പിന്‍വലിക്കാന്‍ ദയവുണ്ടാകണം.




Tags:    

Similar News