വള്ളികുന്നത്ത് 15 വയസുകാരനെ കുത്തിക്കൊന്ന സംഭവം: മുഖ്യപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി

വള്ളികുന്നം സ്വദേശിയായ സജയ് ദത്ത് ആണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ രാവിലെ കീഴടങ്ങിയത്. കേസ് അന്വേഷിക്കുന്ന കായംകുളം പോലിസിന് ഇയാളെ ഉടന്‍ തന്നെ കൈമാറും.കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജയ് ദത്ത് എന്ന് പോലിസ് പറഞ്ഞു

Update: 2021-04-16 05:42 GMT

കൊച്ചി: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിലെ മുഖ്യപ്രതിയായ ആര്‍ എസ് എസ്പ്രവര്‍ത്തകന്‍ കീഴടങ്ങി. വള്ളികുന്നം  സ്വദേശിയായ സജയ് ദത്ത് ആണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ രാവിലെ കീഴടങ്ങിയത്. ഇയാള്‍ ഒറ്റയ്‌ക്കെത്തിയാണ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.കേസ് അന്വേഷിക്കുന്ന കായംകുളം പോലിസിന് ഇയാളെ ഉടന്‍ തന്നെ കൈമാറും.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജയ് ദത്ത് എന്ന് പോലിസ് പറഞ്ഞു.സജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയും പോലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.കായംകുളം വള്ളിക്കുന്നത്ത് വിഷുദിനത്തില്‍ ക്ഷേത്രോത്സവത്തിനിടെ രാത്രി പത്തരയോടെയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ മാരാകുയങ്ങളുമായെത്തിയ സംഘം കുത്തിക്കൊന്നത്. സംഘര്‍ഷത്തില്‍ അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തിരഞ്ഞെത്തിയ സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തുകയുമായിരുന്നു. പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. കേസില്‍ അഞ്ചു പ്രതികളുണ്ടെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News