സുരേഷ് ഗോപി ആശുപത്രി വിട്ടു; ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്

തൃശൂരിലെ വിജയ സാധ്യതയല്ല മല്‍സര സാധ്യതയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിജയ സാധ്യത സംബന്ധിച്ച് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.തിരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമല്ല

Update: 2021-03-16 05:32 GMT

കൊച്ചി: അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സുരേഷ് ഗോപി ആശുപത്രി വിട്ടു.തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൂടിയാണ് സുരേഷ് ഗോപി.തൃശൂരിലെ വിജയ സാധ്യതയല്ല മല്‍സര സാധ്യതയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിജയ സാധ്യത സംബന്ധിച്ച് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.തിരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമല്ല.അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണെങ്കില്‍ പോലും എളുപ്പമാണെന്ന് ആരും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.പാര്‍ടിയുടെ നിര്‍ദേശം അനുസരിക്കുകയെന്നതാണ് ഒരു അണിയുടെ ദൗത്യം താന്‍ അത് അനുസരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

വാക്‌സിന്‍ എടുത്തതിനു ശേഷമെ പ്രചരണത്തിനിറങ്ങു.ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് വാക്‌സിന്‍ എടുത്തതിനു ശേഷം തൃശൂരിലേക്ക് പോകും.ഇപ്പോള്‍ ആരോഗ്യ പ്രശ്‌നമില്ല.തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന നിലപാടു തന്നെയായിരുന്നു തനിക്ക്. എന്നാല്‍ പാര്‍ടിയിലെ തന്റെ നേതാക്കള്‍ നിര്‍ബന്ധിച്ചതിനാലാണ് വീണ്ടും മല്‍സരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പാര്‍ടി നാലു മണ്ഡലമാണ് മുന്നോട്ടു വെച്ചത്.പാര്‍ടി നേതാക്കള്‍ പറയുന്ന എവിടെയും മല്‍സരിക്കാമെന്ന് താന്‍ പറഞ്ഞു.താന്‍ തൃശൂരില്‍ തന്നെ മല്‍സരിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു.ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതില്‍ വേദനയുണ്ട്.33 ശതമാനം സംവരണത്തിനു വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താന്‍ കേരളത്തില്‍ നിന്നുളള ഒരു എംപിക്കു പോലും അവകാശമില്ലാതായെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Tags:    

Similar News