ഏഴു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍

Update: 2019-07-28 17:04 GMT

മാള(തൃശൂര്‍): ബാലികയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും സംഘവും തമിഴ്‌നാട് വാല്‍പാറക്കടുത്ത് കുരങ്ങുമുടിയിലെ എസ്‌റ്റേറ്റില്‍ നിന്നും പിടികൂടി. മാള പുത്തന്‍ചിറ കാരാമ്പ്ര സ്വദേശി കൂത്താടി വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു (59) ആണ് പിടിയിലായത്.

മൂന്നാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ചാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. രാത്രിയോടെ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ ബന്ധുക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് സംഭവം പുറത്താവുന്നത്. തുടര്‍ന്ന് മാള സ്‌റ്റേഷനിലെത്തിയ മാതാപിതാക്കളുടെ പരാതിയില്‍ ഉടന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും രഘു ഇതിനകം തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ പി വിജയകുമാരന്‍ ഐപിഎസ്സിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റായപേട്ടയില്‍ ഒരു കടയില്‍ ഇയാള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പോലിസെത്തിയതായി സൂചന കിട്ടിയതിനെ തുടര്‍ന്ന് പിടിയിലാവുന്നതിനു മുന്‍പ് ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് പൊള്ളാച്ചി ബസ്റ്റാന്റില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ വാല്‍പ്പാറ ബസില്‍ കയറിപ്പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വാല്‍പ്പാറയില്‍ എത്തി രഘുവിന്റെ ഒളിത്താവളം കണ്ടെത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് മാളയിലെത്തിച്ച രഘുവിനെ മാള സിഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വൈദ്യ പരിശോധനയടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി രഘുവിനെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി.

Tags:    

Similar News