സംസ്ഥാനത്ത് ഇന്ന് കൂട്ടവിരമിക്കല്‍; പടിയിറങ്ങുന്നത് 5000 ജീവനക്കാര്‍

വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്ക്.

Update: 2019-05-31 07:07 GMT

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനും മറ്റുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കിന്റെ വിവരശേഖരണത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.

എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വിരമിച്ചുവെന്ന് സോഫ്റ്റ് വെയറില്‍ അടയാളപ്പെടുത്തിയാലെ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. സ്പാര്‍ക്ക് സംവിധാനത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. അവരുടെ കൂടി കണക്ക് വരുമ്പോള്‍ വിരമിക്കുന്നവരുടെ സംഖ്യയും വര്‍ധിക്കും.

1960 കാലഘട്ടത്തില്‍ ജനിച്ച് ഇന്ന് 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍. ജനന രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ചേര്‍ക്കുന്ന ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഇവരില്‍ പലരുടെയും ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്. ഇതാണ് കൂട്ട വിരമിക്കലിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. വരും വര്‍ഷങ്ങളിലും ഇത്തരം കൂട്ടവിരമിക്കലുണ്ടാവും. 1980കളിലാണ് സര്‍ക്കാര്‍ ജീവനക്കാരെ കൂടുതലായി നിയമിച്ചിരുന്നത്. ഇതാണ് വരും വര്‍ഷങ്ങളിലും ഈ പ്രവണത തുടരുന്നതിന് കാരണമായി പറയുന്നത്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്ക്.

Tags:    

Similar News