കൊച്ചിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയ കുട്ടിക്ക് 10 ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ ;സന്തോഷമെന്ന് മന്ത്രി കെ കെ ശൈലജ

കോയമ്പത്തൂരില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ട്. കുട്ടിയുടെ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ ട്യൂബിലൂടെയാണ് മുലപ്പാല്‍ നല്‍കുന്നത്. ശനിയാഴ്ചയോടെ നേരിട്ട് നല്‍കാനാകും. മറ്റ് ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Update: 2019-04-26 17:36 GMT

കൊച്ചി: കോയമ്പത്തൂരില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച് ഹൃദയശസ്ത്രക്രിയ നടത്തി കാസര്‍കോട് സ്വദേശികളായ മിത്താഹ്-സാനിയ - ദമ്പതികളുടെ 17 ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ച് സുഖം പ്രാപിക്കുന്നു. പത്ത് ദിവസത്തിനകം കുട്ടിക്ക് ആശുപത്രി വിടാനാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നിലവില്‍ ട്യൂബിലൂടെയാണ് മുലപ്പാല്‍ നല്‍കുന്നത്. ശനിയാഴ്ചയോടെ നേരിട്ട് നല്‍കാനാകും. മറ്റ് ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ കെ ശൈലജ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ഹൃദയ ചികില്‍,സ കഴിഞ്ഞ കുട്ടികള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഹൃദ്യം പദ്ധതി ശ്രദ്ധിക്കുമെന്നും കേരളത്തിലെ ശിശു മരണ നിരക്ക് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കുട്ടിയെ സന്ദര്‍ശിച്ച ശേഷം മന്ത്രി കെ കെ ശൈലജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഹൃദ്യം പദ്ധതിക്ക് രൂപം നല്‍കിയത്. 2017ല്‍ പദ്ധതി തുടങ്ങിയ ശേഷം 3200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1341 പേര്‍ക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 1000ന് 12 എന്ന നിരക്കിലായിരുന്നുശിശു മരണ നിരക്ക്. അത് പിന്നീട് 10ലേക്ക് കുറഞ്ഞു. 2020ല്‍ നിരക്ക് എട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിരക്ക് വീണ്ടും കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

ഹൃദയ രോഗം മൂലമാണ് 25 ശതമാനം കുട്ടികള്‍ മരിക്കുന്നത്. രോഗം നേരത്തെ കണ്ട് പിടിക്കാന്‍ സംവിധാനമുണ്ടാകണം. രോഗം കണ്ടെത്തിയാല്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ഏഴ് ആശുപത്രികളില്‍ ഹൃദ്യം പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.അതീവ ഹൃദ്രോഗം ബാധിച്ച കാസര്‍ഗോഡ് സ്വദേശികളായ മിത്താഹ്-സാനിയ - ദമ്പതികളുടെ കുഞ്ഞിനെ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണ്.കുഞ്ഞിനെ കണ്ടപ്പോള്‍ വളരെ ആശ്വാസം തോന്നി. കുട്ടിയുടെ അവസ്ഥയില്‍ രക്ഷിതാക്കള്‍ വലിയ ആശങ്കയിലായിരുന്നു. അവരും ഇപ്പോള്‍ സന്തോഷത്തിലാണെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News