മഞ്ചേശ്വരം: 12000 പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്
എട്ട് പഞ്ചായത്തുകളില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ മാത്രം നോക്കി വോട്ടര്‍ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരാണ് പിന്നിലെന്നാണ് ആക്ഷേപം. ലിസ്റ്റില്‍ നിന്ന് പുറത്തായ ഓരോ വ്യക്തികളേയും കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് ശ്രമം.
തിരുവനന്തപുരം: മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് 12000 പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്. സിപിഎം പ്രവര്‍ത്തകരാണ് പിന്നിലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. ലിസ്റ്റില്‍ നിന്ന് പുറത്തായവരെക്കാണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ് നേത്യത്വം.
എട്ട് പഞ്ചായത്തുകളില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ മാത്രം നോക്കി വോട്ടര്‍ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരാണ് പിന്നിലെന്നാണ് ആക്ഷേപം. ലിസ്റ്റില്‍ നിന്ന് പുറത്തായ ഓരോ വ്യക്തികളേയും കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് ശ്രമം. ലിസ്റ്റിന് പുറത്തായവരെ കണ്ടെത്താന്‍ ബുത്ത് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ജോലിക്കുള്ള പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള റാന്‍ഡമൈസേഷന്‍ വിജയകരമായി നടത്തി.തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക സുഷമ ഗൊഡ്ബൊലെ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, റിട്ടേണിങ് ഓഫീസര്‍ എന്‍ പ്രേമചന്ദ്രന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 50 ശതമാനം റിസര്‍വ്വ് ഉള്‍പ്പെടെ, മഞ്ചേശ്വരം നിയോജക മണ്ഡലം ഒഴികെയുള്ള മറ്റ് നാല് നിയോജക മണ്ഡലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് നിയമനം നടത്തിയത്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് ഇന്നും നാളെയും ആയി വിതരണം ചെയ്യും. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കുമുള്ള ആദ്യഘട്ട പരിശീലനം ഒക്ടോബര്‍ ഒന്‍പതിന് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നടത്തും.