ആരോഗ്യകരമായ യൂനിയന്‍ പ്രവര്‍ത്തനമാണ് കോളജില്‍ വേണ്ടത്; അല്ലാതെ ഗുണ്ടാ പ്രവര്‍ത്തനമല്ല

യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Update: 2019-05-04 07:54 GMT

തിരുവനന്തപുരം:  കോളജ് യൂനിയന്‍ പരിപാടികളില്‍ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നത് കാരണം പഠിക്കാന്‍ കഴിയാതെ  വന്നതില്‍ മനംനൊന്ത് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച  ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം. കലാലയങ്ങളില്‍ ആരോഗ്യകരമായ യൂനിയന്‍ പ്രവര്‍ത്തനമാണ് വേണ്ടത്. അല്ലാതെ ഗുണ്ടാ പ്രവര്‍ത്തനമല്ല. പരീക്ഷാ ഹാളില്‍ നിന്ന് പോലും വിദ്യാര്‍ഥികളെ പിടിച്ചിറക്കി കൊണ്ടുപോയി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നുവെന്നാണ് പരാതി. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

കോളജുകളില്‍ കുട്ടികള്‍ ചേരുന്നത് പഠനത്തിനാണ്. അതിനെ പരിപോഷിപ്പിക്കുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുമുള്ള വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനമാണ് അഭികാമ്യം. അല്ലാതെ ഒരു കോളജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. 

യൂനിവേഴ്‌സിറ്റി കോളജില്‍ ഇത്തരം പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് നിരവധി പരാതികള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ  തിലകക്കുറിയാകേണ്ട കലാലയത്തെ ഒരു വിഭാഗം വിദ്യാര്‍ഥി നേതാക്കളുടെ തോന്ന്യാസ കേന്ദ്രങ്ങളായി മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    

Similar News