പാവറട്ടി കസ്റ്റഡി മരണം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലിസ് എക്‌സൈസില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷനല്‍ എക്‌സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Update: 2019-10-04 16:21 GMT

തൃശൂര്‍: പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലിസ് എക്‌സൈസില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷനല്‍ എക്‌സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആരോപണവിധേയരായവരെ സര്‍വീസില്‍നിന്നും ഉടന്‍ സസ്‌പെന്റ് ചെയ്യുമെന്നാണ് വിവരം. യുവാവ് മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി ആരംഭിച്ചത്. രഞ്ജിത്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലിസ് അറിയിച്ചു. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കും കേസന്വേഷിക്കുക. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രഞ്ജിത്തിന്റെ മുന്‍ ഭാര്യയും ബന്ധുക്കളും രംഗത്തുവന്നിട്ടുണ്ട്.

രഞ്ജിത്തിന്റെ മരണം കസ്റ്റഡിമര്‍ദനത്തെത്തുടര്‍ന്നെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഉടന്‍ പരാതി നല്‍കുമെന്നും മുന്‍ഭാര്യയും ബന്ധുക്കളും പറഞ്ഞു. രഞ്ജിത്ത് വാഹനത്തില്‍വച്ച് അപസ്മാരലക്ഷണം കാണിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് മരണം സംഭവിച്ചെന്നുമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് മുന്‍ഭാര്യയും ബന്ധുക്കളും പറയുന്നത്. ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ തൃപ്രങ്ങോട്ട് കൈമലശ്ശേരി കരുമത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാറിനെ കഞ്ചാവ് കൈവശംവച്ചതിന് ഗുരുവായൂര്‍ എക്‌സൈസ് പിടികൂടിയത്.  

Tags:    

Similar News