ബലാല്‍സംഗക്കേസ് പ്രതി അപകടത്തില്‍ മരിച്ചു; പരാതിക്കാരി ആത്മഹത്യചെയ്തു

Update: 2020-11-12 17:31 GMT

കാണ്‍പുര്‍: ബലാല്‍സംഗക്കേസില്‍ പ്രതിയാ പോലിസുകാരന്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുര്‍ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. ഇറ്റാവ സ്വദേശിയെ വിവാഹം കഴിച്ച യുവതിയുടെ ഭര്‍ത്താവ് മരിച്ചതോടെ സ്വന്തം മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. വാടകവീട്ടില്‍ താമസിക്കുന്നതിനിടെ യുവതി പ്രദേശത്തെ പോലിസ് ഔട്ട്പോസ്റ്റില്‍ ജോലിക്കെത്തിയ കോണ്‍സ്റ്റബിളുമായി അടുപ്പത്തിലായി. പിന്നീട് വിവാഹവാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി പോലിസുകാരനെതിരേ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലിസുകാരനെ സര്‍വീസില്‍നിന്ന് സസ്പെന്റ് ചെയ്തു.

    ഇക്കഴിഞ്ഞ നവംബര്‍ നാലിന് സ്വന്തം നാട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെ പോലിസുകാരന് റോഡപകടത്തില്‍ പരിക്കേറ്റു. ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ നവംബര്‍ ഒമ്പതിന് മരണപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷമാണ് പരാതിക്കാരിയായ യുവതിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പോലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ തന്നെയാണെന്ന് പ്രാഥമിക നിഗമനം.

    പോലിസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്രയെ സ്നേഹിച്ചിരുന്നുവെന്നും അദ്ദേഹമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ കൈയില്‍ മൈലാഞ്ചികൊണ്ട് സ്വന്തം പേരും പോലിസ് കോണ്‍സ്റ്റബിളിന്റെ പേരും എഴുതിയിരുന്നതായും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കട്ടെയെന്നും പോലിസ് പറഞ്ഞു.

Woman Ends Life After Death Of Her Rape Accused

Tags:    

Similar News