മോദിക്ക് മമതയുടെ മറുപടി; രസഗുളയും സമ്മാനങ്ങളും നല്‍കാം, പക്ഷേ വോട്ട് മാത്രമില്ല

അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും മമത വ്യക്തമാക്കി.

Update: 2019-04-25 05:15 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളും അയച്ചുതരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മമത രംഗത്ത്. അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും മമത വ്യക്തമാക്കി. പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സല്‍കരിക്കുന്നത് ബംഗാളിന്റെ സംസ്‌കാരമാണ്. എന്നാല്‍, അവര്‍ക്ക് വോട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ മമത ചൂണ്ടിക്കാട്ടി.

ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മമത ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി നല്‍കാറുണ്ടെന്ന് മോദി പറഞ്ഞത്. ഹൂഗ്ലി ജില്ലയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇതിന് കൃത്യമായ മറുപടി നല്‍കിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും എല്ലാവര്‍ഷവും പുതിയ തരത്തിലുള്ള പലഹാരങ്ങള്‍ തനിക്ക് സമ്മാനമായി അയച്ചുനല്‍കാറുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    

Similar News