പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കുഴിയെടുത്ത് കുട്ടിയെ മറവുചെയ്യാന്‍ ശ്രമിക്കുന്നത് ഓട്ടോ ഡ്രൈവര്‍ കണ്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്. സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേര്‍ കുഴിയെടുക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ ഉടന്‍തന്നെ പോലിസില്‍ വിവരമറിയിച്ചു.

Update: 2019-11-01 03:05 GMT

ഹൈദരാബാദ്: പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ടുപേര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റാന്റിനു സമീപത്തെ മൈതാനത്തിലായിരുന്നു സംഭവം. കുഴിയെടുത്ത് കുട്ടിയെ മറവുചെയ്യാന്‍ ശ്രമിക്കുന്നത് ഓട്ടോ ഡ്രൈവര്‍ കണ്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്. സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേര്‍ കുഴിയെടുക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ ഉടന്‍തന്നെ പോലിസില്‍ വിവരമറിയിച്ചു. മാരെഡ്പള്ളി സ്‌റ്റേഷനില്‍നിന്ന് പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരിംനഗര്‍ ജില്ലയിലുള്ള രണ്ടുപേരാണ് പിടിയിലായത്.

കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയുമാണെന്നാണ് ഇവര്‍ പോലിസിനോട് അവകാശപ്പെട്ടത്. ശസ്ത്രക്രിയയെ തുടര്‍ന്ന് തങ്ങളുടെ പേരക്കുട്ടി മരിച്ചു. മൃതദേഹവുമായി പോവാന്‍ വാഹനങ്ങള്‍ തയ്യാറായില്ല. അതിനാല്‍, മൃതദേഹം മറവുചെയ്യാനെത്തിയതാണെന്നാണ് ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍, ഇവരുടെ ചുവന്ന ബാഗിലുള്ള കുട്ടിയെ പരിശോധിച്ചപ്പോള്‍ ജീവനുള്ളതായി കണ്ടു. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെയും പുരുഷനെയും പോലിസ് അറസ്റ്റുചെയ്ത് ചോദ്യംചെയ്തുവരികയാണ്. പെണ്‍ശിശുഹത്യയുമായി ബന്ധപ്പെട്ട കേസാണെന്നാണ് പോലിസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു. 

Tags:    

Similar News