രാജ്യത്ത് 24 മണിക്കൂറിനിടെ 32 പേർ മരണപ്പെട്ടു; രോ​ഗബാധിതരുടെ എണ്ണം 5,194 ആയി ഉയർന്നു

രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാൾ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Update: 2020-04-08 12:40 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,194 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേർ കൊറോണ ബാധിച്ച് മരിച്ചെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ചൊവ്വാഴ്ച മാത്രം 773 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

149 പേര്‍ക്കാണ് ഇതിനോടകം കൊറോണ വൈറസ്ബാധ കാരണം ജീവന്‍ നഷ്ടമായത്. ഇതില്‍ 32 പേര്‍ ഇന്നലെ മാത്രം മരിച്ചു. 402 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്തു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ ലഭ്യതക്കുറവ് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം 1,21,271 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐസിഎംആര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാൾ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 31ന് ഇരുപത്തിരണ്ട് ശതമാനമായിരുന്നത് വർധിച്ച് 26 ശതമാനം കഴിഞ്ഞു. കേരളത്തിലാണ് രോ​ഗമുക്തി നേടിയവരിൽ ഭൂരിഭാ​ഗവും.

അതേസമയം പഞ്ചാബിൽ ലോക്ക്ഡൗൺ നീട്ടി. ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ തുടരാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ലോക്ക്ഡൗണിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായി. ലോക്ക് ഡൗൺ നീട്ടണമെന്ന നിർദ്ദേശം പരിഗണനയിലെന്നും മോദി പറഞ്ഞു. 

Tags:    

Similar News