'ആര്‍ട്ടിക്കിള്‍-15' പ്രദര്‍ശനാനുമതി തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ഉനയില്‍ ദലിതര്‍ക്കു നേരെ നടന്ന ആക്രമണവും ദലിത് പെണ്‍കുട്ടികള്‍ നിരന്തരം പീഡനത്തിനിരയാവുന്നതും 2014ല്‍ ബദുവാനിലെ കൂട്ടബലാല്‍സംഗ കൊലപാതകത്തെ കുറിച്ചുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Update: 2019-07-09 09:09 GMT

ന്യൂഡല്‍ഹി: മേല്‍ജാതിക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് 'ആര്‍ട്ടിക്കിള്‍-15' സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ബ്രാഹ്മിണ്‍ സമാജ് ഓഫ് ഇന്ത്യ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ദെ, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയെ തടയേണ്ട ആവശ്യമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. തുല്യാവകാശം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 15ാം അനുച്ഛേദം ഇതിവൃത്തമായ ബോളിവുഡ് ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയാണ് നായകന്‍. തട്ടത്തിന്‍ മറയത്തിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ ഇഷാ തല്‍വാറാണ് നായിക. ആര്‍ട്ടിക്കിള്‍ 15 എന്ന തലക്കെട്ട് ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അവമതി ഉണ്ടാക്കുന്നതാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉനയില്‍ ദലിതര്‍ക്കു നേരെ നടന്ന ആക്രമണവും ദലിത് പെണ്‍കുട്ടികള്‍ നിരന്തരം പീഡനത്തിനിരയാവുന്നതും 2014ല്‍ ബദുവാനിലെ കൂട്ടബലാല്‍സംഗ കൊലപാതകത്തെ കുറിച്ചുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 28നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.




Tags:    

Similar News