വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ ഉത്തരവ്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും ഹരജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

Update: 2019-09-05 06:51 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമി എംഎല്‍എയെ ന്യൂഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും ഹരജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നാല് തവണ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സുപ്രിംകോടതിയുടെ പ്രത്യേക അനുമതി തേടി യെച്ചൂരി ശ്രീനഗറിലേക്ക് തരിഗാമിയെ കാണാന്‍ പോയിരുന്നു. തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. 72 വയസ്സുള്ള തരിഗാമിക്കു വേണ്ട ചികില്‍സ ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചു. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സത്യവാങ്മൂലം യെച്ചൂരി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് തരിഗാമിയെ ദില്ലിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

ആഗസ്ത് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് തൊട്ടു മുമ്പ് കശ്മീരിനെ നേതൃനിരയെ മൊത്തം കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. പിറ്റേന്ന് തന്നെ യെച്ചൂരി സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തരിഗാമിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരങ്ങളറിയാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു. യെച്ചൂരി റിപ്പോര്‍ട്ടിലൂടെ ഉന്നയിച്ച ആരോപണങ്ങളില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ഇതിനിടെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ സില്‍തിജക്കും കോടതി അനുമതി നല്‍കി. അമ്മയെ കാണാന്‍ തന്നെ കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. 

Tags:    

Similar News