എസ്‌ഐആര്‍ ഹിയറിങ്, കേരളത്തിലെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായത് 21,130 പേര്‍; ഇനിയും എണ്ണമുയരാന്‍ സാധ്യതയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിങിലൂടെ 21130 പേര്‍ ഇന്നുവരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായി. ഇതില്‍ 2804 പേര്‍ എന്യൂമറേഷന്‍ കാലഘട്ടത്തില്‍ മരണപ്പെട്ടവരും, 1039 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേര്‍ താമസം മാറിയവരുമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍ വിശദമാക്കി. മതിയായ കാരണങ്ങളാല്‍ കൃത്യമായ പരിശോധനയിലൂടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിങ് തുടരുന്നതിനാല്‍ ഈ കണക്കില്‍ വ്യത്യാസം വരുമെന്നും ഹിയറിങ് വേളയില്‍ അനര്‍ഹരായി കണ്ടെത്തുന്നവര്‍ ഇനിയും ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പിന് നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കുള്ള പരിശീലനം ഡല്‍ഹിയില്‍ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആകെ ആയിരത്തി നാനൂറ്റി നാല്പത്തി നാല് ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്. 714 പൊതു നിരീക്ഷകരെയും 233 പോലിസ് നിരീക്ഷകരെയും 497 തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങള്‍ നിരീക്ഷകരോട് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇതിനിടെ എസ്‌ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ഇതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
