പാകിസ്താനില്‍ നിന്നുള്ള മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടെന്ന് രാജ്‌നാഥ് സിങ്

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്‌ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

Update: 2020-01-31 06:34 GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്ന പാകിസ്താനില്‍ നിന്നുള്ള മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ രാജ്യത്തെ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്‌ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

'പാകിസ്താനില്‍ നിന്നുള്ള ഏതെങ്കിലും മുസ്‌ലിം സഹോദരങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ പൗരത്വ നിയമത്തില്‍ അതിനുള്ള വ്യവസ്ഥയുണ്ട്. അതിലൂടെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. കഴിഞ്ഞ 5-6 വര്‍ഷത്തിനിടെ പാകിസ്താനില്‍ നിന്ന് വന്ന 600 ഓളം മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഞങ്ങള്‍ പൗരത്വം നല്‍കിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്'. പ്രതിരോധ മന്ത്രി പറഞ്ഞു.

ലോകം ഒരു കുടുംബമാണ് എന്ന അര്‍ത്ഥം വരുന്ന 'വാസുധൈവ കുടുംബകം' എന്ന സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കിയ ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Tags: