'ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ആകരുത്'; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും പ്രണബ്

എല്ലാ ജനങ്ങളെയും ഒരുപോലെ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭരിക്കുന്നവര്‍ക്ക് സാധിക്കണമെന്നും ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന മനോഭാവം ഉണ്ടാകരുതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

Update: 2019-07-29 04:41 GMT

ന്യൂഡല്‍ഹി: ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന മനോഭാവം ആകരുതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങളെ മാനിക്കാന്‍ തയ്യാറാകണം. എന്നാല്‍, അധികാരത്തിലെത്തിയാല്‍ പലരും ഇത് മറക്കുകയാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. എല്ലാ ജനങ്ങളെയും ഒരുപോലെ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭരിക്കുന്നവര്‍ക്ക് സാധിക്കണമെന്നും ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന മനോഭാവം ഉണ്ടാകരുതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിനെ നേരത്തെയും പ്രണബ് മുഖര്‍ജി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനെ പുകഴ്ത്തി സംസാരിക്കുമ്പോഴായിരുന്നു പ്രണബ് മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചത്. മുന്‍ സര്‍ക്കാരുകള്‍ പാകിയ അടിത്തറയാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലെത്താന്‍ കാരണമെന്നാണ് പ്രണബ് നേരത്തെ പറഞ്ഞത്. 2024 ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറില്‍ എത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്. അത് ശരിയാണ്. ഈ വളര്‍ച്ചയ്ക്ക് കാരണം പെട്ടെന്നുണ്ടായ മാറ്റങ്ങളല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിയ ശക്തമായ അടിത്തറയാണ്. ബ്രീട്ടീഷുകാരല്ല അതിനു പ്രയത്‌നം നടത്തിയത്. മറിച്ച് സ്വാതന്ത്ര്യം ലഭിച്ച കാലം മുതലുള്ള സര്‍ക്കാരുകളാണ് അതിന് കാരണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

Tags:    

Similar News