ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നുവീണു; ഒമ്പതുപേര്‍ക്ക് പരിക്ക്

സ്ലാബ് തകര്‍ന്നയുടന്‍ യാത്രക്കാര്‍ ഓടിമാറിയതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഐ എ സിദ്ദീഖി പറഞ്ഞു.

Update: 2020-02-13 10:29 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നുവീണു. അപകടത്തില്‍ ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ഭോപ്പാല്‍ ഹമീദിയ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ജബല്‍പൂര്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ പ്രിയങ്ക ദീക്ഷിത് അറിയിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടം നടന്നത്. ഈ സമയം യാത്രക്കാര്‍ ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്ലാബിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തു.

സ്ലാബ് തകര്‍ന്നയുടന്‍ യാത്രക്കാര്‍ ഓടിമാറിയതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഐ എ സിദ്ദീഖി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭോപാല്‍ റെയില്‍വേ ഡിവിഷന്‍ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സംഭത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ പ്രാദേശിക ഭരണകൂടത്തോട് നിര്‍ദേശിച്ചതായി അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. 

Tags:    

Similar News