സിഎഎ, എന്‍ആര്‍സി: ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒഐസി

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷയും ഇന്ത്യയിലെ ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് സെക്രട്ടേറിയറ്റ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Update: 2019-12-23 02:49 GMT

റിയാദ്: പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ബാബരി മസ്ജിദ് വിധി തുടങ്ങി ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കുന്ന സമീപകാലസംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒഐസി). ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന ഇത്തരം സംഭവവികാസങ്ങള്‍ നിരന്തരം തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷയും ഇന്ത്യയിലെ ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് സെക്രട്ടേറിയറ്റ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തത്വങ്ങളും കടമകളും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ നിര്‍ണായക പ്രാധാന്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ യാതൊരു വിവേചനവുമില്ലാതെ ഉറപ്പുനല്‍കുന്ന പ്രസക്തമായ അന്താരാഷ്ട്ര ഉടമ്പടികളും ജനറല്‍ സെക്രട്ടേറിയറ്റ് ഒരിക്കല്‍ക്കൂടി ഇന്ത്യയെ ഓര്‍മപ്പെടുത്തി.

ഈ തത്വങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വിരുദ്ധമായ ഏത് നടപടിയും കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നും ഒഐസി ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഉള്‍പ്പടെ 57 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ അംഗങ്ങളായ കൂട്ടായ്മയാണ് ഒഐസി. 

Tags:    

Similar News