ന്യൂഡല്‍ഹി: രാജ്യത്ത് റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയർന്നതായി റിപോർട്ട്. ഒക്ടോബറിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം 4.62 ശതമാനമായി. പച്ചക്കറിയടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്.
15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. നാല് ശതമാനമായിരുന്നു ആര്‍ബിഐ ലക്ഷ്യമാക്കിയിരുന്നത്. ഇത് മറികടന്നുകൊണ്ടാണ് പണപ്പെരുപ്പം 4.62 ലെത്തിയത്. സെപ്റ്റംബറില്‍ 3.99 ശതമാനമായിരുന്നു പണപ്പെരുപ്പം.
കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് വൈകുകയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ മിക്ക പച്ചക്കറികളുടെയും വില കഴിഞ്ഞ മാസം ഉയര്‍ന്നിരുന്നു. വില വര്‍ധനവിലെ തുടര്‍ന്ന് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.