ദേശീയപാതാ വികസനം: വിജ്ഞാപനം റദ്ദാക്കിയെന്ന് ഗതാഗതവകുപ്പു മന്ത്രി

Update: 2019-05-09 08:43 GMT

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തോടു വിവേചനം കാണിക്കില്ലെന്നും മുന്‍ഗണനാപട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മുന്‍ഗണനാപട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി. കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരും. കേരളത്തോട് വിവേചനമില്ല- ഗഡ്കരി വ്യക്തമാക്കി.

ദേശീയപാത വികസനം അട്ടിമറിക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനു കത്തയച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ദേശീയപാതാ വികസനത്തോട് കേന്ദ്രം നിഷേധാത്മക സമീപനം പുലര്‍ത്തുകയണെന്നും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കും ശ്രീധരന്‍പിള്ളയെ കുറ്റപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഇതേത്തുടര്‍ന്നു വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഗഡ്കരിയോടു ആവശ്യപ്പെടുകയായിരുന്നു. പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. വിഷയവുമായി ബന്ധപ്പെട്ടു മന്ത്രി ജി സുധാകരനും ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന.

Tags:    

Similar News