യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആധുനിക ഗോശാല; മനോരോഗികള്‍ കഴിയുന്നത് സ്വന്തം വിസര്‍ജ്യത്തില്‍

ഇരുമ്പു ചങ്ങലകളാല്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട ഇവര്‍ സ്വന്തം വിസര്‍ജ്യം വൃത്തിയാക്കുക പോലം ചെയ്യാതെയാണ് കഴിയുന്നത്. ആയിരക്കണക്കിനു പേരാണ് വിവിധയിടങ്ങളിലെ ഷെഡ്ഡുകളിലുള്ളത്.

Update: 2019-01-03 11:52 GMT

ലഖ്‌നോ: യുപിയില്‍ പശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെലവില്‍ ഗോശാലകളുടെ പണി പുരോഗമിക്കുമ്പോഴും മാനസികാസ്വാസ്ഥ്യമുള്ളവര്‍ കഴിയുന്നത് തെരുവുകളിലും വൃത്തിഹീനമായ ഷെഡ്ഡുകളിലും. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പശുക്കള്‍ക്കായി ആംബുലന്‍സും മികച്ച ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പാടാക്കുകയും കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും ചെയ്യുമ്പോഴാണ് മനോരോഗികള്‍ ക്രൂരതക്കിരയായി ഷെഡ്ഡുകളില്‍ കഴിയുന്നത്.

ഇരുമ്പു ചങ്ങലകളാല്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട ഇവര്‍ സ്വന്തം വിസര്‍ജ്യം വൃത്തിയാക്കുക പോലം ചെയ്യാതെയാണ് കഴിയുന്നത്. ആയിരക്കണക്കിനു പേരാണ് വിവിധയിടങ്ങളിലെ ഷെഡ്ഡുകളിലുള്ളത്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ബദാവൂനിലെ ഷെഡ്ഡില്‍ കുട്ടികളും യുവതികളും യുവാക്കളും വൃദ്ധന്‍മാരും എല്ലാം ഒരുമിച്ചാണ് കഴിയുന്നത്. ഇവരില്‍ മിക്കവരും കാലങ്ങളായി ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലുള്ളവരാണ്.

ഇവരുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദക്ഷിണ ഡല്‍ഹിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാര്‍ ബന്‍സാല്‍ സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്. മാനസിക രോഗികളായവര്‍ പ്രത്യേക പരിചരണം വേണ്ടവരാണെന്നും എന്നാല്‍ ക്രൂരമര്‍ദനത്തിനും പട്ടിണിക്കുമാണ് ഇത്തരക്കാര്‍ ഇരയാവുന്നതെന്നു ബന്‍സാല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹരജി പരിഗണിച്ച ജ. എകെ സിക്രിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബഞ്ച് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. മാനസിക അസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി ഉടനടി നടപടികളെടുക്കണമെന്നും കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. മാനസിക അസ്വാസ്ഥ്യമുള്ളവര്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് മനസ്സിലായതായി കോടതി അഭിപ്രായപ്പെട്ടു.

അഭിമാനത്തോടെ ജീവിക്കാനും മാനുഷിക പരിഗണന ലഭിക്കാനും ചികില്‍സ ലഭ്യമാവുന്നതിനുമുള്ള അവകാശം അവര്‍ക്കുണ്ട്. ഇവ ലംഘിക്കപ്പെട്ടതായാണ് കോടതിക്ക് ബോധ്യപ്പെട്ടത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഉടനടി നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News