മാനനഷ്ടക്കേസ്: ബോളിവുഡ് നടി കങ്കണയ്ക്കും സഹോദരിക്കും മുംബൈ കോടതിയുടെ സമന്‍സ്

നടന്‍ ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് നേരിട്ടുഹാജരാവാന്‍ നിര്‍ദേശിച്ച് കോടതി സമന്‍സ് അയച്ചത്. കങ്കണയ്ക്കും സഹോദരിക്കുമെതിരേ ആദിത്യ പാഞ്ചോളിയും ഭാര്യയും നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

Update: 2019-06-26 09:11 GMT

മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരി രംഗോളി ചന്ദലിനും മുംബൈ കോടതി സമന്‍സ് അയച്ചു. നടന്‍ ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് നേരിട്ടുഹാജരാവാന്‍ നിര്‍ദേശിച്ച് കോടതി സമന്‍സ് അയച്ചത്. കങ്കണയ്ക്കും സഹോദരിക്കുമെതിരേ ആദിത്യ പാഞ്ചോളിയും ഭാര്യയും നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

അഭിമുഖങ്ങളിലും പ്രസ്താവനകളിലും ടെലിവിഷന്‍ ഷോകളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്. ജൂലൈ 26 ന് കേസില്‍ വീണ്ടും കോടതി വാദം കേള്‍ക്കും. 16ാം വയസില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു അഭിമുഖത്തില്‍ ഇതെക്കുറിച്ച് തുറന്നുപറഞ്ഞ കങ്കണ, ആദിത്യ തന്നെ ബലാല്‍സംഘം ചെയ്‌തെന്നാരോപിച്ച് മുംബൈ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പീഡനപരാതി വ്യാജമാണെന്ന് കാണിച്ചാണ് ആദിത്യ പാഞ്ചോളി മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

2005-06 കാലയളവില്‍ ആദിത്യ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ഇതിനെതിരേ താന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് കങ്കണ അവകാശപ്പെടുന്നത്. എന്നാല്‍, അത്തരത്തിലുള്ള ഒരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ പാഞ്ചോളിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് വ്യക്തമാണെന്നും ആദിത്യ പാഞ്ചോളിയുടെ അഭിഭാഷക ശ്രേയ ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.  

Tags: