സിമി നിരോധനം അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി

Update: 2019-02-02 05:10 GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സിമിയുടെ നിരോധനം അഞ്ചുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഡല്‍ഹി, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലിസ് റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് നിരോധനം നീട്ടാന്‍ തീരുമാനിച്ചതെന്നു അഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധനത്തിന്റെ ആവശ്യകത വ്യക്തമാക്കാന്‍ സിമി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളുണ്ടെന്നു അഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ നിലവിലും തുടരുന്നുണ്ട്. സംഘടനയുടെ നിരോധനം പെട്ടെന്ന് പിന്‍വലിച്ചാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ നിരോധനം ആവശ്യമാണെന്നു അഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1977 മുതല്‍ രാജ്യത്തുടനീളം പ്രവര്‍ത്തിച്ചിരുന്ന സിമിയെ 2001 സപ്തംബര്‍ 27നാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ ആദ്യമായി നിരോധിക്കുന്നത്. സംഘടനയുടെ പേരില്‍ വിധ്വംസക പ്രവര്‍ത്തനത്തിനു കേസുകളൊന്നുമില്ലാതിരുന്ന സമയത്താണു ആദ്യ നിരോധനം. ഇതിനു ശേഷം പല തവണകളായി നിരോധനം ആവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തുടനീളം വിദ്യാസമ്പന്നരായ ആയിരക്കണക്കിനു മുസ്ലിം യുവാക്കളാണ് നിരോധനത്തിന്റെ മറവില്‍ അറസ്റ്റിലായത്. നിരവധി പേരുടെ മേല്‍ വ്യാജ കേസുകള്‍ അടിച്ചേല്‍പിച്ചു. ഇവയില്‍ മിക്ക കേസുകളിലും തെളിവില്ലാത്തതിനാല്‍ പിന്നീട് പ്രതികളെ വിട്ടയച്ചു. മലേഗാവ്, മക്കാമസ്ജിദ്, അജ്മീര്‍ കേസുകളിലടക്കം അധികൃതര്‍ സിമി ബന്ധം ആരോപിച്ചിരുന്നു. എന്നാല്‍ സനാതന്‍ സന്‍സ്ഥ അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് ഈ സ്‌ഫോടനങ്ങള്‍ക്കു പിറകിലെന്നു പിന്നീട് വ്യക്തമായിരുന്നു

Tags:    

Similar News