ദുർമന്ത്രവാദത്തിനായി നാലുവയസുകാരിയെ ചോരയൂറ്റി കൊലപ്പെടുത്തി
മന്ത്രാവാദത്തിനായി അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഭുബനേശ്വര്‍: ദുർമന്ത്രവാദത്തിനായി നാലുവയസുകാരിയെ ചോരയൂറ്റി കൊലപ്പെടുത്തി. ഒഡീഷയിലെ ജുംക ഗ്രാമത്തിലാണ് സംഭവം. മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രാവാദത്തിനായി അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി പെണ്‍കുട്ടിയെ കണ്ടെത്തിയ ഉടനെ ബന്ധുക്കള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
അതേസമയം അയൽവാസിയായ സംഖ്യ റാണി നാഥിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ റാണി നാഥ് കുറ്റം സമ്മതിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും പോലിസ് വ്യക്തമാക്കി.