ആദ്യം അഭിഷേകിനെ നേരിടൂ, എന്നിട്ട് മതി എന്നോട്; അമിത് ഷായെ വെല്ലുവിളിച്ച് മമത

അമിത് ഷായുടെ മകന്‍ ജയ് ഷായെ രാഷ്ട്രീയലത്തിലേക്കിറക്കാന്‍ അനുവദിക്കണമെന്നും മമത വെല്ലുവിളി നടത്തി. അഭിഷേക് ബാനര്‍ജിക്ക് താന്‍ പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അഭിഷേക് ബാനര്‍ജിക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന ആരോപണത്തില്‍ ആദ്യമായാണ് മമത പ്രതികരിക്കുന്നത്. ഈ ആരോപണമുന്നയിച്ചാണ് നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Update: 2021-02-18 19:38 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വെല്ലുവിളികളുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെക്കുറിച്ചുള്ള അമിത് ഷായുടെ വിമര്‍ശനമാണ് മമതയെ ചൊടിപ്പിച്ചത്. ആദ്യം തന്റെ അനന്തരവനെതിരേ മല്‍സരിച്ച് ജയിക്കാന്‍ മമത അമിത് ഷായെ വെല്ലുവിളിച്ചു. എന്നിട്ട് മതി തന്നോട് ഏറ്റുമുട്ടാനെന്നും അവര്‍ പറഞ്ഞു. അമിത് ഷായുടെ മകന്‍ ജയ് ഷായെ രാഷ്ട്രീയലത്തിലേക്കിറക്കാന്‍ അനുവദിക്കണമെന്നും മമത വെല്ലുവിളി നടത്തി. അഭിഷേക് ബാനര്‍ജിക്ക് താന്‍ പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അഭിഷേക് ബാനര്‍ജിക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന ആരോപണത്തില്‍ ആദ്യമായാണ് മമത പ്രതികരിക്കുന്നത്. ഈ ആരോപണമുന്നയിച്ചാണ് നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

1990 ആഗസ്ത് 16ന് സിപിഎം പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ തന്നെ തല്ലിച്ചതയ്ക്കുമ്പോള്‍ അഭിഷേക് കൊച്ചുകുട്ടിയായിരുന്നു. ഒരു കൊച്ചുകുട്ടിയെന്ന നിലയില്‍, എന്നെ എന്തിനാണ് തല്ലിയതെന്നതിനെക്കുറിച്ച് അവന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവന്‍ ഒരു പതാകയുമായി ചുറ്റിനടന്നു 'ജോയാബ് ചായ്, ജോയാബ് ദാവോ '(ഞങ്ങള്‍ ഉത്തരം ആവശ്യപ്പെടുന്നു) എന്ന മുദ്രാവാക്യം മുഴക്കി' മമത പറഞ്ഞു.

ഒരു അപകടത്തിലൂടെ അവനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയില്ലേ? അദ്ദേഹത്തിന് ഇപ്പോഴും ഒരു കണ്ണിന് ശരിയായി കാഴ്ചയില്ല. എന്റെ കുടുംബം നിങ്ങളെ നിരാശപ്പെടുത്തുന്ന ഒന്നും ചെയ്യില്ല. അവനോട് ഞാന്‍ രാജ്യസഭയിലേക്ക് പോവാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ തിരഞ്ഞെടുപ്പിലൂടെയല്ലാതെ പാര്‍ലമെന്റിലേക്കില്ലെന്നാണ് അവന്‍ പറഞ്ഞത്. ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് അഭിഷേക് ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ തൃണമൂല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് അധികാരം പിടിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി മരുമകന് കൂടുതല്‍ പദവികള്‍ നല്‍കുന്നുവെന്നാരോപിച്ച് സുവേന്ദു അധികാരി അടക്കമുള്ളവരാണ് ബിജെപിയിലേക്ക് പോയത്. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ലിഫ്റ്റ് വഴി വരുന്ന നേതാക്കന്‍മാര്‍ക്കാണ് കൂടുതല്‍ ഇടം ലഭിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Tags:    

Similar News