രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

വൈകീട്ട് അഞ്ചിന് യോഗം ചേരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിയ്യതി അടക്കമുള്ളവ നിശ്ചയിക്കല്‍, നൂറുദിന കര്‍മപരിപാടി തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയിലുണ്ട്.

Update: 2019-05-31 03:39 GMT

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. വൈകീട്ട് അഞ്ചിന് യോഗം ചേരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിയ്യതി അടക്കമുള്ളവ നിശ്ചയിക്കല്‍, നൂറുദിന കര്‍മപരിപാടി തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയിലുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മപരിപാടികള്‍ക്ക് പ്രഥമ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. രാജീവ് ഗൗബ പുതിയ കാബിനറ്റ് സെക്രട്ടറിയാവുമെന്നാണ് സൂചന.

നിലവില്‍ ആഭ്യന്തരസെക്രട്ടറിയാണ് ഗൗബ. കാബിനറ്റ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ സിന്‍ഹയുടെ കാലാവധി ജൂണ്‍ 12ന് അവസാനിക്കും. വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണപരിഷ്‌കരണമാണ് നൂറുദിന കര്‍മപരിപാടിയിലെ പ്രധാന അജണ്ട. ജിഎസ്ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇതിന് പുറമെ ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ എതൊക്കെ എന്നതും ഇന്ന് പ്രഖ്യാപിക്കും. ബിം സ്റ്റക്ക് രാജ്യതലവന്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. രണ്ടാം ഊഴത്തിലെ ആദ്യ പ്രവര്‍ത്തിദിനമാണ് നരേന്ദ്രമോദിക്കും മന്ത്രിസഭയ്ക്കും ഇന്ന്.

രാവിലെ തന്റെ ഓഫിസില്‍ വീണ്ടും ചുമതലയേല്‍ക്കുന്ന പ്രധാനമന്ത്രി ഉച്ചയോടെ വകുപ്പുവിഭജനം പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തും. വകുപ്പുകള്‍ എതൊക്കെ ആണെന്നതില്‍ വ്യക്തത വരുന്നതോടെ മന്ത്രിമാര്‍ ഓഫിസുകളില്‍ ഭരണച്ചുമതലയില്‍ പ്രവേശിക്കും. ആഭ്യന്തരം- രാജ്‌നാഥ് സിങ്, ധനകാര്യം- അമിത്ഷാ, പ്രതിരോധം- നിര്‍മല സീതാരാമന്‍, വിദേശകാര്യം- എസ് ജയശങ്കര്‍ തുടങ്ങിയവര്‍ക്കാവും പ്രധാനവകുപ്പുകളുടെ ചുമതലയെന്നാണ് വിവരം. 

Tags:    

Similar News