കര്‍ഷകപ്രക്ഷോഭം: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റി

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാന ഭവനിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി കാര്‍ഷിക സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ 40 കര്‍ഷക യൂനിയനുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Update: 2021-01-19 04:58 GMT

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാന ഭവനിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി കാര്‍ഷിക സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ 40 കര്‍ഷക യൂനിയനുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

കര്‍ഷകസമരം രണ്ടുമാസത്തോളമാവുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, വേണമെങ്കില്‍ ഭേദഗതികളാവാമെന്ന കടുംപിടിത്തത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്നുതന്നെയാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷകരുമായി എട്ടുതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടാവാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെയും നിലപാട്.

പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നല്ല കാര്യങ്ങളോ നടപടികളോ എടുക്കുമ്പോഴെല്ലാം തടസ്സങ്ങള്‍ നേരിടുകയാണ്. കര്‍ഷകരുടെ നേതാക്കള്‍ അവരുടേതായ രീതിയില്‍ പരിഹാരം ആവശ്യപ്പെടുന്നതിനാലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സമയമെടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ച സുപ്രിംകോടതി നിയോഗിച്ച പാനല്‍ ഇന്ന് ആദ്യയോഗം ചേരും.

Tags: