സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് ഡിഎംകെ കോടതിയില്‍

ഏറെ കാലമായി സവര്‍ണ വിഭാഗങ്ങളും ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

Update: 2019-01-21 11:48 GMT

ചെന്നൈ: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന ബില്ലിനെ എതിര്‍ത്ത് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ബില്ലിനെ എതിര്‍ത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ഡിഎംകെ ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ ബില്ലിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. 103ാം ഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പിയും ഡിഎംകെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായ ആര്‍ എസ് ഭാരതി പരാതി നല്‍കിയത്്്. സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം ലഭ്യമാക്കലല്ലെന്നും പിന്നാക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കലാണെന്നും ആര്‍.എസ് ഭാരതി പറഞ്ഞു. സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയല്ലായന്നും ഭേദഗതിക്കെതിരെ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ഏറെ കാലമായി സവര്‍ണ വിഭാഗങ്ങളും ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News