ഡല്‍ഹി കലാപത്തിന് പിന്നില്‍ സംഘപരിവാരം: പോപുലര്‍ ഫ്രണ്ട്

തലസ്ഥാന നഗരിയിലെ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യ അരങ്ങേറിയിട്ടും അതിനെതിരേ ശബ്ദിക്കാന്‍ തയ്യറാവാത്ത മതേതര പാര്‍ട്ടികളുടെ നിസംഗത നിരാശാജനകമാണ്. അക്രമം ബാധിക്കപ്പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങാന്‍ ജനങ്ങളോടും സന്നദ്ധസംഘടനകളോടും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

Update: 2020-02-27 12:08 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ടതല്ലെന്നും മറിച്ച് പോലിസ് സഹായത്തോടെ, സംഘപരിവാരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്. അനേകംപേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട അക്രമസംഭവത്തില്‍ ജനറല്‍ സെക്രട്ടറി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമസംഭവങ്ങളില്‍ ഇരുപതിലധികം ആളുകള്‍ ഇതിനകം കൊല്ലപ്പെടുകയും നൂറ്റമ്പതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കോടികളുടെ വസ്തുവകകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് അതീവദു:ഖകരമാണ്. അപ്രതീക്ഷിതമായുണ്ടായ ഏതെങ്കിലും സംഭവത്തിന്റെ ഭാഗമായല്ല അക്രമങ്ങള്‍ ഉടലെടുത്തത്.

മറിച്ച് സംഘപരിവാര ഗുണ്ടകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. തലസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസമായി നടന്നുവരുന്ന സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭം തികച്ചും ജനാധിപത്യപരവും സാമാധാനപരവുമാണ്. മറ്റുള്ളവര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതോ, അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ ആയ യാതൊരുവിധ പ്രസ്താവനകളും അവിടെ ഉണ്ടായിട്ടില്ല. ആര്‍ക്കെതിരേയും ഒരു കല്ലേറുപോലുമുണ്ടായിട്ടില്ല. എന്നാല്‍, ശാഹീന്‍ബാഗിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ള നിരപരാധികളായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കെതിരേ സംഘപരിവാര സംഘടനകളും നേതാക്കളും തുടക്കം മുതല്‍ അക്രമത്തിന് ആഹ്വാനം ചെയ്തുവരികയാണ്.

നിരവധി തവണ അവര്‍ക്കെതിരേ ആക്രമണശ്രമങ്ങള്‍ നടന്നു. അപ്പോഴൊക്കെയും പോലിസ് നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. ജഫ്രാബാദില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനമാണ് ആസൂത്രിതമായ ആക്രമണങ്ങള്‍ക്ക് വഴിതുറന്നത്. തോക്കും വാളും ഇരുമ്പുദണ്ഡുകളും അടക്കമുള്ള ആയുധങ്ങള്‍ ഏന്തിയവര്‍ നിസ്സഹായരായ ജനങ്ങളെ കൊല്ലുകയും നിഷ്ഠൂരമായി മര്‍ദിക്കുകയും മുറിവേല്‍പ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലിസ് ആക്രമികളെ സഹായിക്കുകയും പലപ്പോഴും അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നു.

തലസ്ഥാന നഗരിയിലെ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യ അരങ്ങേറിയിട്ടും അതിനെതിരേ ശബ്ദിക്കാന്‍ തയ്യറാവാത്ത മതേതര പാര്‍ട്ടികളുടെ നിസംഗത നിരാശാജനകമാണ്. അക്രമം ബാധിക്കപ്പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങാന്‍ ജനങ്ങളോടും സന്നദ്ധസംഘടനകളോടും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും അക്രമം വ്യാപിക്കുന്നത് തടയാനും രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ മുന്‍കൈയെടുക്കണം. ബിജെപി നേതാവ് കപില്‍ ശര്‍മയെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ആക്രമസംഭവങ്ങളെക്കുറിച്ച് സുപ്രിംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. 

Tags:    

Similar News