എഎപി എംഎല്‍എ സോമനാഥ് ഭാരതി മാപ്പുപറഞ്ഞു; മാനനഷ്ടക്കേസ് അവസാനിപ്പിച്ച് ഡല്‍ഹി കോടതി

സോമനാഥ് ഭാരതിയുടെ ക്ഷാപണം അംഗീകരിച്ച് വനിതാ മാധ്യമപ്രവര്‍ത്തക കേസ് അവസാനിപ്പിക്കാന്‍ സമ്മതിക്കുകയായിരുന്നു. രഞ്ജന ശര്‍മയെന്ന മാധ്യമപ്രവര്‍ത്തകയാണ് ഭാരതിക്കെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നത്.

Update: 2021-03-21 05:36 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎഎല്‍എ സോമനാഥ് ഭാരതിക്കെതിരേ മാധ്യമപ്രവര്‍ത്തക നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു. സോമനാഥ് ഭാരതിയുടെ ക്ഷാപണം അംഗീകരിച്ച് വനിതാ മാധ്യമപ്രവര്‍ത്തക കേസ് അവസാനിപ്പിക്കാന്‍ സമ്മതിക്കുകയായിരുന്നു. രഞ്ജന ശര്‍മയെന്ന മാധ്യമപ്രവര്‍ത്തകയാണ് ഭാരതിക്കെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നത്. 2018 നവംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം.

തല്‍സമയ ടിവി ചര്‍ച്ചയ്ക്കിടെ രഞ്ജന ശര്‍മയെ ആക്ഷേപിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ പരാതിക്കാരിയെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പ്രസ്താവന നടത്തിയതെന്നും എന്നാല്‍ തന്റെ വാക്കുകള്‍ പരാതിക്കാരിയുടെ വികാരത്തെ ഏതെങ്കിലും തരത്തില്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആത്മാര്‍ഥവും അഗാധവുമായ ക്ഷമാപണം നടത്തുന്നതായി ഭാരതി ജഡ്ജിയുടെ മുമ്പാകെ അറിയിച്ചു.

ഭാരതിയുടെ ക്ഷമാപണം സ്വീകരിച്ച് കേസ് അവസാനിപ്പിക്കാന്‍ രഞ്ജന ശര്‍മ സമ്മതം നല്‍കിയതായി അഭിഭാഷകന്‍ യോഗേഷ് സ്വരൂപ് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിച്ചത്. പ്രതിഭാഗത്തിന്റെ ക്ഷമാപണവും മൊഴിയും പരാതിക്കാരുടെ പ്രസ്താവനയും കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കുകയാണെന്ന് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സച്ചിന്‍ ഗുപ്ത അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ സോംനാഥ് ഭാരതിക്ക് പരമാവധി രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്.

Tags:    

Similar News